മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരേ പി.വി. അൻവർ എം.എല്‍.എ നടത്തിയ ആരോപണങ്ങള്‍ക്കൊപ്പം താനില്ലെന്ന് വ്യക്തമാക്കി കൊടുവള്ളിയിലെ സി.പി.എം മുൻ സ്വതന്ത്ര എം.എല്‍.എ.കാരാട്ട് റസാഖ്.
താൻ ഇടതുപക്ഷത്തിന്റെയും സി.പി.എമ്മിന്റെയും സഹയാത്രികനാണെന്നും അതിനാല്‍ പാർട്ടിക്കും മുന്നണിക്കും ഒപ്പം നില്‍ക്കാനേ സാധിക്കൂവെന്നും റസാഖ് പറഞ്ഞു.
അൻവർ ഇപ്പോള്‍ സ്വതന്ത്ര എം.എല്‍.എ. ആയി മാറിയെന്ന് പറഞ്ഞ റസാഖ്, പ്രതിപക്ഷ എംഎല്‍എയുടെ റോളിലേക്ക് അദ്ദേഹത്തിന് പോകാമെന്നും വേണമെങ്കില്‍ കോണ്‍ഗ്രസിലേക്ക് തിരികെ മടങ്ങാൻ സാധിക്കുമെന്നും വ്യക്തമാക്കി.താൻ ആദ്യഘട്ടത്തില്‍ അൻവറിനൊപ്പം ഉണ്ടായിരുന്ന വ്യക്തി ആയിരുന്നുവെന്നും എന്നാല്‍ അദ്ദേഹവുമായി സഹകരിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളതെന്നും റസാഖ് വ്യക്തമാക്കി. 'പാർട്ടിയും മുഖ്യമന്ത്രിയും വിവാദങ്ങള്‍ അവസാനിപ്പിക്കാൻ അൻവറിന് നിർദേശം കൊടുത്തിരുന്നു. എന്നാല്‍ അൻവർ ഇതിനോട് സഹകരിക്കാൻ തയ്യാറായില്ല. വീണ്ടും വീണ്ടും ആരോപണങ്ങള്‍ ആവർത്തിച്ചു. ഇപ്പോള്‍ പാർട്ടിക്കും മുന്നണിക്കും മുഖ്യമന്ത്രിക്കുമെതിരേ അദ്ദേഹം തുറന്നടിച്ചിരിക്കുകയാണ്.
പാർട്ടിയും മുന്നണിയും മുഖ്യമന്ത്രിയും അദ്ദേഹത്തോട് ചെയ്ത കാര്യങ്ങളില്‍ എന്തെങ്കിലും പ്രയാസം നേരിട്ടതാവാം ഇത്തരം കാര്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. വിവാദവിഷയങ്ങളില്‍ അൻവറിന് ബോധ്യപ്പെട്ട കാര്യങ്ങള്‍ എന്താണെന്ന് തനിക്കറിയില്ല. പാർട്ടി നിർദേശം മറികടന്നുള്ള അഭിപ്രായപ്രകടനം അൻവറിന്റെ തീരുമാനമാണ്. ഓരോ മനുഷ്യർക്കും അഭിപ്രായവും നിലപാടുമുണ്ട്. അദ്ദേഹത്തിന്റെ ശൈലിയുമായി അദ്ദേഹത്തിന് പോകാം', കാരാട്ട് റസാഖ് കൂട്ടിച്ചേർത്തു.
0 Comments