LATEST

6/recent/ticker-posts

ഡ്രൈവിങ് ലൈസൻസ് നേടാൻ ഇനി ഒരു കടമ്പ കൂടി; ലേണേഴ്‌സ് ടെസ്റ്റിന് പിന്നാലെ ‘ഹസാർഡ് പെർസെപ്ഷൻ’ പരീക്ഷ; ഡിസംബർ മുതൽ മാറ്റം





തിരുവനന്തപുരം:ഡ്രൈവിങ് ലൈസൻസ് നേടാൻ ഇനി പുതിയൊരു കടമ്പ കൂടി. റോഡിൽ വാഹനം ഓടിക്കുമ്പോൾ മുന്നിലുള്ള അപകടസാധ്യതകൾ എത്ര വേഗത്തിൽ തിരിച്ചറിയാൻ കഴിയുമെന്ന് പരിശോധിക്കുന്ന ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് ഇനി ലൈസൻസ് പരീക്ഷയുടെ ഭാഗമാകും. ലേണേഴ്‌സ് പരീക്ഷയ്ക്ക് ശേഷമായിരിക്കും പുതിയ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. ഡിസംബർ ഒന്ന് മുതൽ പുതിയ സംവിധാനം നടപ്പാക്കാനാണ് തീരുമാനം.
റോഡപകടങ്ങൾ കുറയ്ക്കുന്നതിനൊപ്പം അപകടസാഹചര്യങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് സമയബന്ധിതമായി പ്രതികരിക്കാൻ ഡ്രൈവർമാരെ പ്രാപ്തരാക്കുകയാണ് പുതിയ പരീക്ഷയുടെ ലക്ഷ്യമെന്ന് ഗതാഗത കമ്മീഷൻ അറിയിച്ചു. നിലവിൽ ലേണേഴ്‌സ് പരീക്ഷ, ഗ്രൗണ്ട് ടെസ്റ്റ്, റോഡ് ടെസ്റ്റ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലൂടെയാണ് ലൈസൻസ് നേടേണ്ടത്. പുതിയ പരീക്ഷ കൂടി വരുന്നതോടെ നാല് ഘട്ടങ്ങളാകും.

ആദ്യ ഘട്ടമായി ലേണേഴ്‌സ് പരീക്ഷ തുടരും. ഇതിന് പിന്നാലെ രണ്ടാം ഘട്ടത്തിലാണ് ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് നടത്തുക. ഈ പരീക്ഷ വിജയിച്ചാൽ മാത്രമേ മൂന്നാം ഘട്ടമായ ഗ്രൗണ്ട് ടെസ്റ്റിലേക്കും തുടർന്ന് നാലാം ഘട്ടമായ റോഡ് ടെസ്റ്റിലേക്കും പ്രവേശിക്കാനാകൂ.

ഡ്രൈവിങിനിടെ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ തിരിച്ചറിയാനുള്ള കഴിവാണ് പുതിയ പരീക്ഷയിലൂടെ പ്രധാനമായും വിലയിരുത്തുക. ഒരു മിനിറ്റ് വീതം ദൈർഘ്യമുള്ള 10 വീഡിയോ ക്ലിപ്പുകളാണ് പരീക്ഷയിലുണ്ടാകുക. ഓരോ വീഡിയോയിലും പ്രത്യക്ഷപ്പെടുന്ന അപകടസാധ്യത കൃത്യസമയത്ത് ക്ലിക്ക് ചെയ്ത് തിരിച്ചറിയണം. അപകടസാധ്യത തിരിച്ചറിയാൻ വൈകുന്നതിനനുസരിച്ച് മാർക്ക് കുറയും. 100ൽ കുറഞ്ഞത് 60 മാർക്ക് നേടുന്നവർക്കാണ് പരീക്ഷയിൽ വിജയിക്കാനാകുക.

ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് വിജയിച്ചവർക്ക് മാത്രമായിരിക്കും പിന്നീട് ഗ്രൗണ്ട്, റോഡ് ടെസ്റ്റുകളിൽ പങ്കെടുക്കാൻ അനുമതി ലഭിക്കുക. അതായത്, വാഹനം നിയന്ത്രിച്ച് ഓടിക്കാനുള്ള കഴിവിനൊപ്പം റോഡിലെ സാഹചര്യങ്ങൾ നിരീക്ഷിച്ച് അപകടസാധ്യത മുൻകൂട്ടി മനസ്സിലാക്കാനുള്ള കഴിവും ഇനി ലൈസൻസ് നേടുന്നതിൽ നിർണായകമാകും.

പുതിയ പരീക്ഷാ രീതിക്ക് മുന്നോടിയായി ഡ്രൈവിങ് സ്കൂളുകൾ വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ അധിഷ്ഠിത പരിശീലനം നൽകണം. ഇതിനുള്ള പരിശീലന സൗകര്യങ്ങൾ അടുത്ത മൂന്ന് മാസത്തിനകം ഒരുക്കണമെന്നാണ് നിർദേശം. ഡ്രൈവിങ് സ്കൂളുകളിൽ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ഒക്ടോബർ ഒന്ന് മുതൽ ആർടിഒമാർ പരിശോധന ആരംഭിക്കും




Post a Comment

0 Comments