LATEST

6/recent/ticker-posts

ഹജ്ജിന് ബുധനാഴ്ച തുടക്കം, ഇന്ത്യയില്‍ നിന്നുള്‍പ്പടെ തീര്‍ഥാടക ലക്ഷങ്ങള്‍ മക്കയിലെത്തി





റിയാദ്: ഹജ്ജിന് ബുധനാഴ്ച തുടക്കം കുറിക്കാനിരിക്കെ ഇന്ത്യയില്‍നിന്നുള്‍പ്പടെ തീർഥാടക ലക്ഷങ്ങള്‍ മക്കയിലെത്തി.ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കിഴില്‍ 122,518 തീർഥാടകരാണ് ഈ വർഷം ഹജ്ജ് നിർവഹിക്കാൻ എത്തിയിരിക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 20 എംബാർകേഷൻ പോയിൻറുകളില്‍നിന്നും 390 വിമാനങ്ങളിലായാണ് ഇത്രയും ഹാജിമാർ സൗദിയിലെത്തിയത്. ഒരു മാസത്തിലേറെ നീണ്ട തീർഥാടകരുടെ വരവ് ശനിയാഴ്ചയാണ് അവസാനിച്ചത്.

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ കേരളത്തില്‍നിന്നുള്ള മുഴുവൻ ഹാജിമാരും മക്കയിലെത്തി. കൊച്ചിയില്‍നിന്നായിരുന്നു അവസാനത്തെ ഹജ്ജ് വിമാനം. കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്നുള്ള മുഴുവൻ ഹാജിമാരും നേരത്തെ മക്കയില്‍ എത്തിയിരുന്നു. കൊച്ചിയില്‍നിന്ന് വെളിയാഴ്ച രാത്രി എട്ടിന് പുറപ്പെട്ട അവസാന വിമാനം അർദ്ധരാത്രിയോടെ ജിദ്ദ വിമാനത്താവളത്തില്‍ എത്തി. അവസാന വിമാനത്തില്‍ 289 തീർഥാടകരാണ് ഉണ്ടായിരുന്നത്. ജിദ്ദ വിമാനത്താവളത്തില്‍ ഇറങ്ങിയ ഇവരെ ശനിയാഴ്ച പുലർച്ചെ രണ്ടോടെ ഹറമൈൻ ഹൈസ്‌പീഡ് ട്രെയിനില്‍ മക്കയിലെ താമസകേന്ദ്രത്തില്‍ എത്തിച്ചു. അവസാനം എത്തിയ ഹാജിമാർക്ക് മക്കയിലെ സന്നദ്ധപ്രവർത്തകർ സ്വീകരണം ഒരുക്കിയിരുന്നു. കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നീ മൂന്ന് എംബാർക്കേഷൻ പോയിൻറുകളില്‍നിന്നായി 16,341 ഹാജിമാരാണ് മക്കയിലെത്തിയത്.

ഇതില്‍ ലക്ഷദ്വീപില്‍നിന്നുള്ള 112 തീർഥാടകരും ഉള്‍പ്പെടും. തമിഴ്നാട്, മാഹി, കർണാടക എന്നിവിടങ്ങളില്‍നിന്നുള്ള ഏതാനും ഹാജിമാരും സംസ്ഥാന ഹാജിമാരോടൊപ്പം യാത്ര ചെയ്തു. ഇന്ത്യൻ തീർഥാടകർ താമസിക്കുന്ന കേന്ദ്രങ്ങളില്‍നിന്ന് ഹറമിലേക്കും തിരിച്ചുമുള്ള ബസ് സർവിസ് ശനിയാഴ്ച വൈകിട്ടോടെ നിർത്തിവെച്ചു. റോഡുകളിലെ തിരക്ക് ഒഴിവാക്കാൻ സൗദി ട്രാഫിക് വിഭാഗത്തിെൻറ നിർദേശാനുസരണമാണ് നടപടി. ഹജ്ജിന് ശേഷം ദുല്‍ഹജ്ജ് 15 വൈകീട്ടോടെ ബസ് സർവിസ് പുനരാരംഭിക്കും.

വരും ദിനങ്ങളില്‍ ഹാജിമാർ അടുത്തുള്ള പള്ളികളിലെ നമസ്കാരവും പ്രാർഥനയുമായി താമസകേന്ദ്രങ്ങളില്‍ കഴിയും, ഹജ്ജ് കർമങ്ങള്‍ ആരംഭിക്കുന്നതുവരെ. ഇനി മൂന്നു ദിവസം മാത്രമാണ് ഹജ്ജ് ആരംഭിക്കാൻ ബാക്കിയുള്ളത്. ബുധനാഴ്ചയാണ് ഹജ്ജിന് തുടക്കം. ചൊവ്വാഴ്ച രാത്രി മുതല്‍ ഹാജിമാർ മിനയിലേക്ക് തിരിക്കും. കേരളത്തില്‍നിന്നുള്ള ഹാജിമാർ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ എല്ലാം ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.


Post a Comment

0 Comments