LATEST

6/recent/ticker-posts

വഖ്ഫ് നിയമം പിന്‍വലിക്കുംവരെ രാജ്യവ്യാപക പ്രക്ഷോഭമെന്ന് വ്യക്തിനിയമ ബോര്‍ഡ്, സമരക്കാര്‍ക്കെതിരേ പ്രതികാര നടപടിയുമായി യുപി പൊലിസ്





ലഖ്‌നൗ: വഖ്ഫ് സ്വത്തുക്കളില്‍ സര്‍ക്കാരിന് ഇടപെടാനും നിയന്ത്രിക്കാനും അവസരമൊരുക്കുന്ന വിവാദ വഖ്ഫ് നിയമത്തിനെതിരേ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചു. ഇസ്ലാമിക മൂല്യങ്ങള്‍, ശരീഅത്ത്, മതസ്വാതന്ത്ര്യം, സാമുദായിക ഐക്യം, രണഘടനയുടെ അടിസ്ഥാന ഘടന എന്നിവയ്‌ക്കെതിരായ ഗുരുതരമായ ആക്രമണമാണ് ബില്ലെന്ന് ബോര്‍ഡ് പ്രസ്താവിച്ചു. ഭേദഗതികള്‍ പൂര്‍ണ്ണമായി പിന്‍വലിക്കുംവരെ പ്രക്ഷോഭം തുടരും. എല്ലാ മത, സമുദായ, സാമൂഹിക സംഘടനകളുമായി ഏകോപിപ്പിച്ചാകും പ്രക്ഷോഭം നടത്തുക. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധസംഗമങ്ങള്‍ നടത്തും. ഈ പ്രതിഷേധങ്ങളുടെ സമാപനത്തില്‍ അതത് ജില്ലാ മജിസ്‌ട്രേറ്റുമാര്‍, കലക്ടര്‍മാര്‍ വഴി ഇന്ത്യന്‍ രാഷ്ട്രപതിക്കും ആഭ്യന്തരമന്ത്രിക്കും മെമ്മോറാണ്ടങ്ങള്‍ സമര്‍പ്പിക്കുമെന്നും ബോര്‍ഡ് അറിയിച്ചു.


അതേസമയം, വഖ്ഫ് നിയമത്തിനെതിരേ രാജ്യവ്യാപകമായി പ്രക്ഷോഭം തുടരുകയാണ്. രാജ്യത്തിന്റെ മിക്ക നഗരങ്ങൡലും ബില്ലിനെതിരേ വിവിധ സംഘടനകളുടെ ബാനറില്‍ പ്രകടനങ്ങളും ധര്‍ണണയും നടന്നു. ബില്ലിനെതിരേ പ്രക്ഷോഭം നടത്തിയവര്‍ക്ക് നേരെ യു.പി സര്‍ക്കാര്‍ പ്രതികാരനടപടിയുമായി രംഗത്തുവന്നു. വെള്ളിയാഴ്ച ജുമുഅയ്ക്കും തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ നിസ്‌കാരത്തിനും എത്തിയവര്‍ പ്രതിഷേധസൂചകമായി കൈയില്‍ കറുത്ത റിബണ്‍ കെട്ടിയതിന്റെ പേരില്‍ നിരവധിയാളുകള്‍ക്കെതിരേ കേസെടുത്തു. നാട്ടിലെ ക്രമസമാധാനം തകര്‍ക്കുകയാണെന്ന് ആരോപിച്ച് മുസഫര്‍നഗറിലെ നൂറുകണക്കിന് പേര്‍ക്കെതിരേയാണ് കേസെടുത്തത്. തീര്‍ത്തും സമാധാനപരമായി പ്രതിഷേധം ആചരിച്ചവര്‍ക്കെതിരേയാണ് വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്. ഇവര്‍ക്കെതിരേ നിയമടനപടി സ്വീകരിച്ചതായി അറിയിച്ച് സിറ്റി മജിസ്‌ട്രേറ്റ് വികാസ് കശ്യപ് നോട്ടീസ് നല്‍കി.


വഖ്ഫ് നിയമത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നും ഇത് ഭാവിയില്‍ പൊതുസമാധാനം തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നുമാണ് നോട്ടീസില്‍ പറയുന്നത്. എല്ലാവരോടും ഈ മാസം 16 ന് കോടതിയില്‍ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോരുത്തരും രണ്ട് ലക്ഷം രൂപയുടെ ജാമ്യത്തുകയും കെട്ടിവയ്ക്കണം. പ്രതിഷേധസൂചകമായി ശരീരത്തില്‍ കറുത്ത റിബണ്‍ അണിഞ്ഞിരുന്നില്ലെങ്കിലും മുസഫര്‍നഗറിലെ പ്രശസ്തമായ മഹ്മൂദിയ മദ്‌റസ പ്രിന്‍സിപ്പല്‍ നഈം ത്യാഗിക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്.


വഖ്ഫ് ബില്ലിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ അഖിലേന്ത്യാ മുസ് ലിം വ്യക്തിനിയമ ബോര്‍ഡിന്റെ അഹ്വാനപ്രകാരമാണ് പെരുന്നാള്‍ നിസ്‌കാരത്തിനെത്തിയവര്‍ കറുത്തണ്‍ റിബണ്‍ ധരിച്ചിരുന്നത്. ഇവരെ ലക്ഷ്യംവച്ച് ബി.ജെ.പി ഭരിക്കുന്ന യു.പിയിലെ മുസഫര്‍നഗറില്‍ പൊലിസ് പ്രതികാരനടപടി സ്വീകരിച്ചതോടെ പ്രതിഷേധപരിപാടികളില്‍ പങ്കെടുത്ത ലഖ്‌നൗ, സംഭാല്‍, മീറത്ത്, മുറാദാബാദ്, അംരോഹ, റാംപൂര്‍, അലിഗഡ്, ആഗ്ര, ബറേലി, ഫിറോസാബാദ്, ഷംലി എന്നിവയുള്‍പ്പെടെയുള്ള മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലുള്ളവര്‍ ആശങ്കയിലാണ്. 


ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ, ഡല്‍ഹി സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികളും പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചു. ജാമിഅയുടെ പ്രധാന കവാടത്തില്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും പ്ലക്കാര്‍ഡുകള്‍ പിടിച്ച് ധര്‍ണയിരിക്കുകയുംചെയ്തു. എം.എസ്.എഫ്, അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, ഐസ, ഡി.എസ്.യു, എസ്.ഐ.ഒ ഫ്രാറ്റെണിറ്റി, ബി.എസ്.എം തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധപരിപാടികള്‍ നടന്നത്.




Post a Comment

0 Comments