തിരുവനന്തപുരം - കലയുടെ താളമേള വിസ്മയത്തിനൊരുങ്ങി തലസ്ഥാനം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു ഇന്ന് തുടക്കമാകും. 25 വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ പതിനയ്യായിരത്തോളം കുട്ടികളാണു മാറ്റുരയ്ക്കുന്നത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ഇത്തവണ വൊളന്റിയേഴ്‌സ് ആയി എത്തുന്ന കുട്ടികള്‍ക്കു മന്ത്രി ഒപ്പിട്ട സര്‍ട്ടിഫിക്കറ്റ് നല്‍കും. റജിസ്‌ട്രേഷന്റെ ഉദ്ഘാടനം വി.ശിവന്‍കുട്ടി ഇന്നലെ എസ്എംവി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു.
കലോത്സവത്തിന്റെ പാചകപ്പുര ഇന്നലെ മുതല്‍ പുത്തരിക്കണ്ടം മൈതാനിയില്‍ സജീവമായി. പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ 100 പേരുടെ സംഘമാണു പാചകത്തിനുള്ളത്. ഒരേസമയം 4000 പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന പന്തലാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലത്തെ അത്താഴം മുതലാണ് ഭക്ഷണം വിളമ്പിത്തുടങ്ങിയത്. രാവിലെ മന്ത്രിയുടെ സാന്നിധ്യത്തില്‍ പാലുകാച്ചല്‍ നടന്നു. തുടര്‍ന്നു ചക്കയും ഗോതമ്പും ശര്‍ക്കരയും ചേര്‍ത്തുള്ള രുചികരമായ പായസം വിളമ്പി. മേയര്‍ ആര്യ രാജേന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, കലക്ടര്‍ അനുകുമാരി തുടങ്ങിയവർ പങ്കെടുത്തു.
സദ്യയ്ക്കായുള്ള കലവറ നിറയ്ക്കല്‍ കഴിഞ്ഞ ദിവസം നടന്നു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികളടക്കം സംഭാവന ചെയ്ത പാചക വിഭവങ്ങള്‍ 12 ബിആര്‍സികളില്‍ ശേഖരിച്ച ശേഷം ഇവിടെ എത്തിക്കുകയായിരുന്നു. അരി, നാളികേരം, പഞ്ചസാര, തേയില എന്നിവയാണു കൂടുതലും സംഭാവനയായി ലഭിച്ചത്. മറ്റു പലവ്യഞ്ജനങ്ങള്‍, പച്ചക്കറി എന്നിവയുമുണ്ട്. ഇന്ന് മുതല്‍ സദ്യ പൂര്‍ണ തോതിലാകും. ഉച്ചഭക്ഷണം 20,000 പേര്‍ക്കും പ്രഭാത, രാത്രി ഭക്ഷണം 10,000 പേര്‍ക്കു വീതവുമാണ് ഒരുക്കുന്നത്.
മത്സരാർഥികള്‍ക്ക് 253 സ്‌കൂളുകളിലായാണു താമസം ഒരുക്കിയിരിക്കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം താമസ സൗകര്യമുണ്ട്. 10 സ്‌കൂളുകള്‍ റിസര്‍വായും കരുതിയിട്ടുണ്ട്. എല്ലാ താമസ സ്ഥലങ്ങളിലും അധ്യാപകരെ 2 ഷിഫ്റ്റായി ഡ്യൂട്ടിക്ക് നിയോഗിച്ചു. പെണ്‍കുട്ടികള്‍ താമസിക്കുന്ന സ്‌കൂളുകളില്‍ വനിതാ പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥരുടെ സേവനമുണ്ടാകും. എല്ലാ കേന്ദ്രങ്ങളിലും മത്സരവേദികള്‍, റൂട്ട്മാപ് തുടങ്ങിയവ പ്രദര്‍ശിപ്പിക്കും.
8 വര്‍ഷത്തിനു ശേഷമാണു തലസ്ഥാന നഗരയില്‍ സ്‌കൂള്‍ കലോത്സവം എത്തുന്നത്. കലോത്സവത്തില്‍ കിരീടമണിയുന്ന ജില്ലയ്ക്കു സമ്മാനിക്കുന്ന 117.5 പവന്‍ തൂക്കം വരുന്ന സ്വര്‍ണക്കപ്പിന് ജില്ലാ അതിര്‍ത്തിയായ കിളിമാനൂര്‍ തട്ടത്തുമലയില്‍ ഇന്നലെ സ്വീകരണം നല്‍കി. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് കപ്പിന്റെ 4 ദിവസം നീളുന്ന പ്രയാണം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം കലാകിരീടമണിഞ്ഞ കണ്ണൂര്‍ ജില്ലയിലാണു കപ്പ് സൂക്ഷിച്ചിരുന്നത്.



0 Comments