കോഴിക്കോട്: സീബ്രാ ലൈനിലൂടെ കാൽനട യാത്രക്കാർ റോഡ് മുറിച്ചുകടക്കാനായി പ്രവേശിക്കുമ്പോൾ അവരുടെ സുരക്ഷയക്ക് മുൻഗണന നൽകി വാഹനങ്ങൾ നിർത്തികൊടുക്കേണ്ടത് ഡ്രൈവറുടെ അടിസ്ഥാന ഉത്തരവാദിത്തമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മുക്കം സംസ്ഥാന പാതയിലെ അഭിലാഷ് ജംഗ്ഷന് സമീപം സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുമ്പോൾ ഓട്ടോറിക്ഷയിടിച്ച് കുറ്റിപ്പാലക്കൽ സ്വദേശിനി എ.എം. ആമിന (72) മരിച്ച സംഭവത്തിൽ മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
കാൽനടയാത്രക്കാർക്ക് റോഡ് സുരക്ഷിതമായി മുറിച്ചുകടക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് സീബ്രാ ക്രോസിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ഉത്തരവിൽ പറയുന്നു. അടിസ്ഥാന ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയോ, അവ പാലിക്കുന്നതിലുള്ള അലംഭാവമോ കാൽനടയാത്രക്കാരുടെ ജീവനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണി സൃഷ്ടിക്കുന്നതാണ്. ഇത്തരം സംഭവങ്ങൾ നമ്മുടെ റോഡ് സുരക്ഷാ സംവിധാനത്തിലും ഡ്രൈവിംഗ് സംസ്കാരത്തിലും നിലനിൽക്കുന്ന പോരായ്മകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
സീബ്രാ ക്രോസിംഗിൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് ഡ്രൈവർമാരിൽ, പ്രത്യേകിച്ച് പൊതു വാഹനങ്ങളിലെ ഡ്രൈവർമാരിൽ ബോധവത്‌കരണം ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് കമ്മീഷൻ വിലയിരുത്തി. അപകടങ്ങൾ സംഭവിക്കുന്നതിനു മുൻപ് തന്നെ അത് തടയുന്നതിനുള്ള ബോധവത്കരണം നൽകേണ്ടതുണ്ട്. ഇക്കാര്യത്തിൽ അടിയന്തരവും ഫലപ്രദവുമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് കെ. ബൈജുനാഥ് നിർദ്ദേശിച്ചു.
കേസിനാസ്പദമായ സംഭവത്തിൽ സ്വീകരിച്ച നടപടികൾ, അപകടത്തിന്റെ സാഹചര്യം, നിലവിലുള്ള ട്രാഫിക് സുരക്ഷാ സംവിധാനങ്ങൾ, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്നിവ സംബന്ധിച്ച വിശദമായ റിപ്പോർട്ട് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
സീബ്രാ കോസിംഗ് ഉൾപ്പെടെയുള്ള ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് പൊതുവാഹനങ്ങളിലെ ഡ്രൈവർമാർക്കും മറ്റ് ഡ്രൈവർമാർക്കും ബോധവത്കരണം നൽകാൻ കോഴിക്കോട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടികളും കമ്മീഷനിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണം.
സെപ്റ്റംബറിൽ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.



0 Comments