സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നേരിടുന്നതിനായി നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ കെഎസ്‌ഇബി തീരുമാനിച്ചു.
നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉപഭോക്താക്കളെ എസ്‌എംഎസ് വഴി മുൻകൂട്ടി അറിയിക്കും. നിലവില്‍ നേരിടുന്ന പ്രസരണ വിതരണ സമ്മർദ്ദം കുറയ്ക്കാനാണ് ഈ നടപടി.
ഏപ്രില്‍ 18ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡായ 117.16 ദശലക്ഷം യൂണിറ്റിലെത്തി. ഏപ്രില്‍ 23ന് രാത്രി 10:30-ന് വൈദ്യുതി ആവശ്യകത 6195 മെഗാവാട്ട് വരെയായി ഉയർന്നു. അമിത ഉപഭോഗം മൂലം വിതരണ ശൃംഖല വലിയ സമ്മർദ്ദത്തിലാണെന്നും ചിലയിടങ്ങളില്‍ വോള്‍ട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ടെന്നും കെഎസ്‌ഇബി വ്യക്തമാക്കി.
വൈകുന്നേരം 6 മണി മുതല്‍ രാത്രി 11 മണി വരെയുള്ള സമയത്താണ് വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കേണ്ടത്. ഈ സമയത്ത് വിവിധ ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കാൻ നിർദ്ദേശമുണ്ട്. പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീൻ, ഇലക്‌ട്രിക് വാഹനങ്ങളുടെ ചാർജിങ് എന്നിവയാണിത്. എസിയുടെ താപനില 24°C മുതല്‍ 26°C വരെയായി ക്രമീകരിക്കുന്നത് വൈദ്യുതി ലാഭിക്കാൻ സഹായിക്കും. പീക്ക് സമയങ്ങളില്‍ അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റ് ഉപകരണങ്ങളും ഓഫ് ചെയ്യുക.
വൈദ്യുതി അധികമായി വേണ്ട ജോലികള്‍ പകല്‍ സമയത്തോ രാത്രി 11-ന് ശേഷമോ ചെയ്യാൻ ശ്രമിക്കുക. പുറത്തുനിന്ന് വൈദ്യുതി എത്തിച്ചും ആഭ്യന്തര ഉത്പാദനം കൂട്ടിയും പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും കെഎസ്‌ഇബി അറിയിച്ചു.



0 Comments