LATEST

6/recent/ticker-posts

ഹോര്‍മുസ് തുറന്നതോടെ കപ്പല്‍പാത വീണ്ടും സജീവം; മണിക്കൂറുകള്‍ക്കുള്ളില്‍ കടന്നുപോയത് ഇരുപതിലേറെ കപ്പലുകള്‍




തെഹ്‌റാന്‍: ഹോര്‍മുസ് കപ്പല്‍പാത ഇറാന്‍ തുറന്നതോടെ മണിക്കൂറുകള്‍ക്കകം കടന്നുപോയത് ഇരുപതിലേറെ കപ്പലുകള്‍. ഇറാന്‍ നാവികസേനയുടെ നിര്‍ദേശം അനുസരിച്ചാണ് കപ്പലുകള്‍ ഹോര്‍മുസ് കടക്കുന്നത്.തുറമുഖങ്ങള്‍ക്ക് നേരെ ഉപരോധം തുടര്‍ന്നാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ഇറാന്‍-അമേരിക്ക രണ്ടാംവട്ട ചര്‍ച്ച മിക്കവാറും തിങ്കളാഴ്ച ഇസ്‌ലാമാബാദില്‍ നടക്കുമെന്നാണ് സൂചന. എല്ലാ വിഷയങ്ങളിലും ഇറാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍, യുഎസ് വാദം ഇറാന്‍ തള്ളി.

സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് കൈമാറാനുള്ള ഒരു നീക്കവും ഇല്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ട്രംപും യുഎസ് നേതൃത്വവും നടത്തുന്ന പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ അവരുടെ പ്രതിബദ്ധത ഇല്ലായ്മയുടെ തെളിവാണെന്ന് ഇറാന്‍ കുറ്റപ്പെടുത്തി. അതിനിടെ, ലെബനാന് നേരെ ഇനി ബോംബാക്രമണം നടത്തുന്നതില്‍ നിന്ന് ഇസ്രായേലിനെ വിലക്കിയെന്ന ട്രംപിന്റെ പ്രഖ്യാപനം നെതന്യാഹുവിനെ ഞെട്ടിച്ചിരിക്കുകയാണ്. വിശദീകരണം നല്‍കാന്‍ ഇസ്രായേല്‍ വൈറ്റ് ഹൗസിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, ഹോര്‍മുസ് തുറക്കാനുള്ള ഇറാന്‍ തീരുമാനത്തെ യുഎഇ അടക്കമുള്ള രാജ്യങ്ങള്‍ സ്വാഗതം ചെയ്തു. ഇന്റര്‍നാഷണല്‍ മാറിടൈം ഓര്‍ഗനൈസേഷന്റെ ഇടപെടലാണ് ഇത്തരമൊരു തീരുമാനത്തിന് വഴിയൊരുക്കിയതെന്ന് യുഎഇ ചൂണ്ടിക്കാട്ടി. ഹോര്‍മുസ് അടക്കാനുള്ള ഇറാന്റെ തീരുമാനം സ്വതന്ത്ര സമുദ്ര സഞ്ചാരത്തിനുള്ള അവകാശത്തിന് എതിരായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മാരിടൈം ഓര്‍ഗനൈസേഷനെ സമീപിച്ചിരുന്നുവെന്നും യുഎഇ പറഞ്ഞു.

ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിന് പിന്നാലെയാണ് ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണമായും നിലച്ചത്. അന്താരാഷ്ട്ര ഊര്‍ജഗതാഗതത്തില്‍ അതിനിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് അടച്ചത് ലോകമാകെ വലിയ ഊര്‍ജപ്രതിസന്ധിക്ക് കാരണമായിരുന്നു. ഇറാനെ ആക്രമിക്കുന്നതിന് മുന്നോടിയായി വിമാനവാഹിനി കപ്പലായ യുഎഎസ്‌എസ് ജെറാള്‍ഡ് ആര്‍.ഫോര്‍ഡിനെ ട്രംപ് പശ്ചിമേഷ്യന്‍ മേഖലയില്‍ വിന്യസിച്ചപ്പോഴാണ് ഇറാന്‍ പ്രതികാരനടപടിയെന്നോണം ഹോര്‍മുസ് കടലിടുക്ക് ഭാഗികമായി അടച്ചത്. യുദ്ധം തുടങ്ങിയതോടെ പൂര്‍ണമായി അടക്കുകയും അനുമതിയില്ലാതെ കടലിടുക്ക് കടക്കുന്ന കപ്പലുകള്‍ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുകയായിരുന്നു.

Post a Comment

0 Comments