LATEST

6/recent/ticker-posts

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി, ഒബ്സര്‍വേഷന്‍ ഹോമില്‍ നിന്ന് വിട്ടയയ്ക്കും





കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാർത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചു. ആറ് വിദ്യാർത്ഥികള്‍ക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.അമ്ബതിനായിരം രൂപയുടെ ബോണ്ട് നല്‍കണം, അന്വേഷണവുമായി വിദ്യാർത്ഥികള്‍ സഹകരിക്കുമെന്ന് മാതാപിതാക്കള്‍ സത്യവാങ്മൂലം നല്‍കണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, സമാന കുറ്റകൃത്യങ്ങളില്‍ ഏർപ്പെടരുത്, രാജ്യം വിട്ട് പോകരുത്, ക്രിമിനല്‍ സ്വഭാവം ഉള്ള ആളുകളുമായി സമ്ബർക്കം ഉണ്ടാകാൻ അനുവദിക്കരുത് എന്നീ ഉപാധികളോടെയാണ് കോടതി വിദ്യാർത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.നിലവില്‍ വിദ്യാർത്ഥികള്‍ ഒബ്സർവേഷൻ ഹോമില്‍ തുടരുന്നത് ബാലനീതി നിയമത്തിനെതിരാണെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.


ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ അഞ്ച് വിദ്യാർഥികള്‍ക്ക് നേരത്തെ പ്ലസ് വണ്‍ പ്രവേശനം ലഭിച്ചിരുന്നു. എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ട്യൂഷന്‍ സെന്‍ററില്‍ വച്ചുണ്ടായ തര്‍ക്കത്തിന്‍റെ പേരില്‍ സഹപാഠിയെ കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റാരോപിതരായി ജുവനൈല്‍ ഹോമില്‍ കഴിയുന്ന ആറ് വിദ്യാര്‍ത്ഥികളില്‍ അഞ്ച് പേര്‍ക്ക് ഹൈക്കോടതി ഇടപെടലിലാണ് പ്ലസ് വണ്‍ പ്രവേശനം ലഭിച്ചത്. താമരശ്ശേരി ജിവിഎച്ച്‌എസ്‌എസില്‍ മൂന്ന് പേര്‍ക്കും രണ്ട് പേർക്ക് കോഴിക്കോട് നഗരത്തിലെ രണ്ട് സ്കൂളുകളിലുമാണ് പ്രവേശനം നല്‍കിയത്. ഇവരുടെ പത്താം ക്ലാസ് പരീക്ഷാ ഫലം തടഞ്ഞ വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനത്തിനെതിരെ ഹൈക്കോടതി വിമർശനം ഉന്നയിക്കുകയും ഇതേത്തുട‍ർന്ന് പ്രതികളുടെ ഫലപ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.


മാർച്ച്‌ 1 നാണ് സഹപാഠികളുടെ ക്രൂരമായ മർദ്ദനത്തിന് പിന്നാലെ ചികിത്സയിലിരിക്കെ ഷഹബാസ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ ആറ് പേരും ജുവനൈല്‍ ഹോമിലാണ് ഇപ്പോഴുള്ളത്. താമരശ്ശേരി എം ജെ ഹയര്‍ സെക്കന്‍ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഷഹബാസ്. മരിക്കും മുൻപ് ഷഹബാസ് എസ്‌എസ്‌എല്‍സിക്ക് ഒരു വിഷയത്തില്‍ മാത്രമാണ് എഴുതിയത്. ഈ വിഷയത്തില്‍ ഷഹബാസിന് എ പ്ലസ് ലഭിച്ചിരുന്നു.

Post a Comment

0 Comments