കോഴിക്കോട് : വഖഫ് ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച മഹാറാലിയിൽ ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ. പൗരന്‍റെ വിശ്വാസം സംരക്ഷിക്കേണ്ട കാവൽക്കാർ തന്നെ അവരുടെ സ്വത്തുക്കളുടെ കൈയേറ്റക്കാരാവുകയാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.
വഖഫ് സ്വത്തുക്കൾ സംരക്ഷിക്കേണ്ട ബാധ്യത സർക്കാറിനാണ്. ഇത് മുസ്ലിംകളെ മാത്രം ബാധിക്കുന്ന വിഷയമല്ല. രാജ്യത്തെ ഭരണഘടനയെ ഹനിക്കുന്ന നിയമം എന്ന നിലയിൽ ജനാധിപത്യ സംവിധാനംതന്നെ അട്ടിമറിക്കപ്പെടുകയാണ്. ജനാധിപത്യത്തിന്‍റെയും മതേതരത്വത്തിന്‍റെയും കാവൽക്ഷേത്രമായിരുന്ന പാർലമെന്‍റിനെ ജനങ്ങൾക്കിടയിൽ ചേരിതിരിവുണ്ടാക്കി തമ്മിൽ തല്ലിക്കാൻ ദുരുപയോഗം ചെയ്യുകയാണ് മോദി സർക്കാറെന്നും സാദിഖലി തങ്ങൾ കുറ്റപ്പെടുത്തി
വഖഫ് ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധം അവഗണിച്ച് മുന്നോട്ടു പോകാനാണ് ഉദ്ദേശ്യമെങ്കിൽ അതിനെ ജനാധിപത്യപരമായി ചെറുക്കും. സുപ്രീംകോടതി ബുധനാഴ്ച വാദികളുടെ അഭിപ്രായങ്ങൾക്ക് ചെവികൊടുത്തു എന്നത് പ്രതീക്ഷ നൽകുന്നതാണ്. ഇന്ന് മുസ്ലിംകൾക്കെതിരെയാണ് സർക്കാർ നീക്കമെങ്കിൽ നാളെ ആർക്കെതിരിലും ഇത്തരം കരിനിയമങ്ങൾ ചുട്ടെടുക്കാം.
മുനമ്പം വിഷയത്തിൽ സാമുദായിക ധ്രുവീകരണം ഉണ്ടായിക്കൂടാ. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ രാഷ്ട്രീയ നേട്ടങ്ങൾക്കായി വിഷയം ദുരുപയോഗം ചെയ്യുകയാണ്. ലീഗ് മുനമ്പത്തെ ജനങ്ങൾക്കൊപ്പമാണ്. അവിടെ സാമുദായിക സൗഹൃദത്തിനാണ് ഊന്നൽ നൽകുന്നത്. വിഷയത്തിൽ ക്രൈസ്തവ മേലധ്യക്ഷന്മാരുമായുള്ള ആശയവിനിമയം തുടരുമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.രാജ്യത്ത് നിരന്തരം കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് മോദി സർക്കാറെന്ന് കർണാടക റവന്യൂ മന്ത്രി കൃഷ്ണ ഭൈര ഗൗഡ പറഞ്ഞു. വഖഫ് വിഷയത്തിൽ കോൺഗ്രസ് മുസ്ലിം ലീഗിന്‍റെ പോരാട്ടങ്ങൾക്കൊപ്പമാണ്. ജനങ്ങളെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണ് ബി.ജെ.പി സർക്കാർ ചെയ്യുന്നതെന്നും ഗൗഡ കുറ്റപ്പെടുത്തി.
മുനമ്പം വിഷയത്തിൽ കുറുക്കന്‍റെ കണ്ണുമായി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്ന് ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുക്കുന്ന കേന്ദ്ര സർക്കാറിന്‍റെ അതേനയംതന്നെയാണ് സംസ്ഥാന സർക്കാറും പയറ്റുന്നത്. പ്രശ്നം എങ്ങനെ പരിഹരിക്കാതിരിക്കാമെന്നാണ് സർക്കാർ ആലോചിക്കുന്നത്. മോദിക്ക് ആളെ കൂട്ടുകയാണ് അവർ. മതേതരത്വത്തിന്‍റെ കരുത്തുകൊണ്ട് അതിനെ പ്രതിരോധിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വഖഫ് സംരക്ഷണത്തിനായി മുസ്ലിം ലീഗ് നടത്തിയ മഹാറാലിയിൽ കടപ്പുറം ജനസാഗരമായി. നേരത്തേ വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സർക്കാർ നിലപാടിനെതിരെ ലീഗ് നടത്തിയ പ്രതിഷേധ റാലിയെ കവച്ചുവെക്കുന്ന ജനക്കൂട്ടമാണ് കടപ്പുറത്തേക്ക് ഒഴുകിയെത്തിയത്. നട്ടുച്ച വെയിലിനെ അവഗണിച്ച് ഉച്ചമുതൽ തന്നെ കടപ്പുറത്തേക്കുള്ള വഴികളിലൂടെയെല്ലാം ചെറുസംഘങ്ങളായി മുദ്രാവാക്യം മുഴക്കി വനിതകൾ ഉൾപ്പെടെ പ്രവർത്തകർ എത്തിക്കൊണ്ടിരുന്നു. വൈകീട്ട് നാല് മണിയോടെ കാലുകുത്താൻ ഇടമില്ലാത്ത വിധം കടപ്പുറം നിറഞ്ഞു. വഖഫ് ഭേദഗതി നിയമത്തിനെതിരെ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പ്ലക്കാർഡുകളും ഉയർത്തിയിരുന്നു.
ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്‍റ് പ്രഫ. കെ.എം. ഖാദർ മൊയ്തീൻ മുഖ്യ പ്രഭാഷണം നടത്തി. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുൽ വഹാബ്, ഡോ. എം.കെ. മുനീർ എം.എൽ.എ, കെ.പി.എ. മജീദ് എം.എൽ.എ, അബ്ബാസലി തങ്ങൾ, റഷീദലി തങ്ങൾ, മുനവ്വറലി തങ്ങൾ, കെ.എം. ഷാജി എന്നിവരും സംസാരിച്ചു. ജന. സെക്രട്ടറി അഡ്വ. പി.എം.എ. സലാം സ്വാഗതവും സെക്രട്ടറി പാറക്കൽ അബ്ദുല്ല നന്ദിയും പറഞ്ഞു.
0 Comments