LATEST

6/recent/ticker-posts

പെരിന്തല്‍മണ്ണ ആസ്ഥാനമായി സ്വകാര്യ സര്‍വകലാശാല തുടങ്ങാൻ എം.ഇ.എസ്; 668 കോടി രൂപയുടെ ബജറ്റിന് അംഗീകാരം



പെരിന്തല്‍മണ്ണ- സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കാന്‍ 35 കോടി നീക്കിവെച്ച് മുസ്‌ലിം എജുക്കേഷണല്‍ സൊസൈറ്റി (എം.ഇ.എസ്.). ബജറ്റ്. അറുപതാമത് വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ പ്രഖ്യാപനം. മൊത്തം 668 കോടി രൂപയുടെ വികസനപ്രവര്‍ത്തനത്തിന് അംഗീകാരമായി. പെരിന്തല്‍മണ്ണ എം.ഇ.എസ്. മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസല്‍ ഗഫൂര്‍ അധ്യക്ഷനായി.

എം.ഇ.എസ്. ഹെഡ് ക്വാര്‍ട്ടേഴ്സ് കോഴിക്കോട് (12 കോടി), എയ്ഡഡ് കോളേജുകള്‍ (18 കോടി), സെല്‍ഫ് ഫിനാന്‍സിങ്, പാരലല്‍ ആന്‍ഡ് ട്രെയിനിങ് കോളേജുകള്‍ (16 കോടി), മെഡിക്കല്‍ കോളേജും അനുബന്ധസ്ഥാപനങ്ങളും (39 കോടി), എന്‍ജിനിയറിങ് ആന്‍ഡ് ആര്‍കിടെക്ചര്‍ കോളേജുകള്‍ (15.5 കോടി), എയ്ഡഡ് സ്‌കൂളുകള്‍ (നാലുകോടി), സി.ബി.എസ്.ഇ. ആന്‍ഡ് സ്റ്റേറ്റ് സിലബസ് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ (28 കോടി), ഓര്‍ഫനേജ് (ഒരുകോടി), കള്‍ച്ചറല്‍ കോംപ്ലക്‌സ്, ഐ.ടി.സി. മറ്റു സ്ഥാപനങ്ങള്‍ (2.7 കോടി), ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ (ഒരുകോടി) തുടങ്ങിയവയ്ക്കുള്ള ബജറ്റ് യോഗം പാസാക്കി.

സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ആസ്ഥാനമാക്കി എം.ഇ.എസ്. സ്വകാര്യ സര്‍വകലാശാലയ്ക്കുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി യോഗം വ്യക്തമാക്കി.

വിവിധ അവാര്‍ഡുകള്‍ യോഗത്തില്‍ വിതരണംചെയ്തു. ജനറല്‍സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്തീന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ഒ.സി. സലാഹുദ്ദീന്‍ വരവുചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. സി.ടി. സക്കീര്‍ഹുസൈന്‍, എസ്.എം.എസ്. മുജീബ് റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments