കോഴിക്കോട് : കൊടുവളളിയിലെ മുൻ സിപിഎം സ്വതന്ത്ര എംഎല്‍എ കാരാട്ട് റസാഖിനെ മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയേക്കും.രാജി വെക്കാൻ നിർദ്ദേശം നല്‍കിയതായാണ് സൂചന. എന്നാല്‍ തന്നോട് രാജിവെക്കാൻ പറഞ്ഞിട്ടില്ലെന്നും ആവശ്യമെങ്കില്‍ അവർക്ക് തന്നെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാമെന്നുമുളള നിലപാടിലാണ് കാരാട്ട് റസാക്ക്. റസാക്ക് വീണ്ടും പിവി അൻവറുമായി കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിലാണ് നീക്കമെന്നാണ് വിവരം.
ഇടതുമുന്നണിയോട് തെറ്റിപിരിഞ്ഞ അന്‍വറുമായി കഴിഞ്ഞ ദിവസം കാരാട്ട് റസാഖ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലെത്തിയാണ് റസാഖ് അന്‍വറിനെ കണ്ടത്. അന്‍വര്‍ പറയുന്ന രാഷ്ട്രീയത്തെ പറ്റി പഠിക്കാനാണ് താന്‍ ചേലക്കരയിലെത്തിയതെന്നാണ് റസാഖ് കൂടിക്കാഴ്ചയെ കുറിച്ച് നല്‍കിയ വിശദീകരണം. ഇപ്പോഴും താന്‍ ഇടതുമുന്നണിയുടെ ഭാഗമാണെന്നും പഠിച്ചതിന് ശേഷം അന്‍വറിന് പിന്തുണ നല്‍കുന്നതില്‍ തീരുമാനം എടുക്കുമെന്നും റസാഖ് വിശദീകരിക്കുന്നു.ആദ്യ ഘട്ടത്തില്‍, അൻവർ എഡിജിപി എംആർ അജിത് കുമാറിനെതിരെയും പി ശശിക്കെതിരെയും വിമർശനവുമായി രംഗത്തെത്തിയ വേളയില്‍ കാരാട്ട് റസാഖും പിന്തുണ നല്‍കിയിരുന്നു. പി ശശിക്കെതിരെയാണ് കാരാട്ട് റസാഖ് ആരോപണമുന്നയിച്ചത്. എന്നാല്‍ പിണറായിയോട് ഇടഞ്ഞ് അൻവർ മുന്നണി വിട്ടെങ്കിലും റസാഖ് നിലപാട് പ്രഖ്യാപിച്ചിട്ടില്ല.
0 Comments