പാരീസ് : ഫ്രാന്‍സ് ഫുട്‌ബോള്‍ ടീം പരിശീലകനായി ഇതിഹാസതാരം സിനദിന്‍ സിദാന്‍ ഔദ്യോഗികമായി ചുമതലയേറ്റു. ലോകകപ്പിന് ശേഷം ദീര്‍ഘകാലമായി ടീമിന്റെ പരിശീലകനായിരുന്ന ദിദിയര്‍ ദെഷാംപ്‌സ് ചുമതലയൊഴിഞ്ഞിരുന്നു. ഇതിനു പകരമാണ് സിദാന്റെ നിയമനം. സിദാന്റെ നിയമനത്തിന് ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ അനുമതി നല്‍കിയിരുന്നു.

14 വര്‍ഷം ഫ്രഞ്ച് ടീമിന്റെ പരിശീലകനായിരുന്നു സ്ഥാനമൊഴിഞ്ഞ ദെഷാംപ്‌സ്. 1998 ല്‍ ലോകകപ്പ് നേടിയ ടീമില്‍ സിദാനും ദെഷാംപ്‌സും ഉള്‍പ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ലോകകപ്പില്‍ ദെഷാംപ്‌സിന്റെ പരിശീലനത്തിന് കീഴിലിറങ്ങിയ ഫ്രഞ്ച് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. ലോകകപ്പിലെ മൂന്നാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 6-4 നാണ് ഫ്രാന്‍സ് പരാജയപ്പെട്ടത്.

54 കാരനായ ഫ്രഞ്ച് ഇതിഹാസ താരം സിനദിന്‍ സിദാന്‍ ഇതാദ്യമായാണ് ഒരു ദേശീയ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. സിദാന്‍ രണ്ടു തവണ ചാംപ്യന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ പരിശീലകനായിട്ടുണ്ട്. 2016 ലും 2021 ലും. തുടര്‍ച്ചയായി മൂന്നു തവണ യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം നേടിയ മാനേജര്‍ കൂടിയാണ് സിദാന്‍. രണ്ട് ലാ ലിഗ ( 2016-17, 2019-20) കിരീടവും മാനേജറായി സിദാന്‍ കരസ്ഥമാക്കിയിട്ടുണ്ട്.

രണ്ട് ഫിഫ ക്ലബ് വേൾഡ് കപ്പ് ( 2016, 2017), രണ്ട് യുവേഫ സൂപ്പര്‍ കപ്പ് ( 2016, 2017), രണ്ട് സ്പാനിഷ് സൂപ്പര്‍ കപ്പ് ( 2017, 2020 ) എന്നിവയും സിദാന്റെ പരിശീലനത്തില്‍ നേടിയിട്ടുണ്ട്. 2021 മെയിലാണ് സിദാന്‍ റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞത്. ഈ വര്‍ഷം നടക്കുന്ന യുവേഫ നേഷന്‍സ് ലീഗ് ടൂര്‍ണമെന്റാണ് ഫ്രാന്‍സ് പരിശീലകനെന്ന നിലയില്‍ സിദാന്റെ ആദ്യ പരീക്ഷണം