ഇ 20 പെട്രോൾ വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കില്ലെന്ന് പലതവണ ഉറപ്പിച്ചുപറഞ്ഞിരുന്ന കേന്ദ്രസർക്കാർ ഒടുവിൽ അത് തിരുത്തി . 2005 ഏപ്രിൽ ഒന്നിനും 2016 നും ഇടയിൽ നിർമ്മിച്ച ബിഎസ് 3 വാഹനങ്ങളിൽ ഇ 20 പെട്രോൾ ഉപയോഗിക്കുമ്പോൾ വാഹനത്തിലെ ചില റബർ ഭാഗങ്ങളും എൻജിൻ ഗാസ്കറ്റുകളും മാറ്റേണ്ടിവന്നേക്കാമെന്നാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയെ അറിയിച്ചത്.
കേടുപാടുകൾ ഉണ്ടാകുന്ന ഭാഗങ്ങൾ സർവീസിനിടെ എളുപ്പത്തിൽ മാറ്റാമെന്നും ഇതിനായി അധിക സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കില്ലെന്നും മന്ത്രി പറഞ്ഞു.
ഇ 20 പെട്രോൾ നൽകുന്ന മൈലേജിലെ ആശങ്കയ്ക്കും മന്ത്രി മറുപടി നൽകി. ഇന്ധനം മാത്രമല്ല ഡ്രൈവിംഗ് ശൈലി ഉൾപ്പെടെയുള്ള പല ഘകടങ്ങളും മൈലേജിനെ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഐഐപി ഡെറാഡൂൺ,ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഒഫ് ഇന്ത്യ, സിയാം എന്നിവർ സംയുക്തമായി നടത്തിയ പഠനത്തിൽ ഇ 20 പെട്രോൾ ഉപയോഗിക്കുന്നതിനായി എൻജിനിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ഇന്ധനം ഡ്രൈവിംഗിനെ ദോഷകരമായി ബാധിക്കില്ല. ബിഎസ് 3 വാഹനങ്ങൾക്ക് മാത്രമാണ് അല്പമെങ്കിലും പ്രയാസം ഉണ്ടാക്കുന്നത് എന്നാണ് നിതിൻ ഗഡ്കരി പറഞ്ഞത്.അതേസമയം,ഇ 20 പെട്രോളിനെതിരെയുള്ള പ്രചാരണം വ്യപകമാണ്.
എൺപതുശതമാനം പെട്രോളും ഇരുപതുശതമാനം എഥനോളും അടങ്ങിയതാണ് ഇ 20 പെട്രോൾ. ഇത് രാജ്യവ്യാപകമായി അവതരിപ്പിക്കുന്നതിൽ പ്രതിപക്ഷം കടുത്ത എതിർപ്പാണ് ഉന്നയിക്കുന്നത്. കോക്രോച്ച് പാർട്ടി മോഡലിൽ ഇ 20 പെട്രോളിനെതിരെ സോഷ്യൽ മീഡിയ കൂട്ടായ്മയും രൂപംകൊണ്ടിട്ടുണ്ട്.പുതിയ ഇന്ധം വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കുമെന്ന് വ്യക്തമായിരിക്കെ അതിന്റെ ഉത്തരവാദിത്തം ആർക്കാണെന്നാണ് വാഹന ഉടമകൾ ചോദിക്കുന്നത്. തങ്ങളുടേതല്ലാത്ത കാരണംകൊണ്ട് വാഹനത്തിന് കേടുപാടുകളുണ്ടാകുന്നതിനുള്ള ചെലവ് തങ്ങൾതന്നെ വഹിക്കണം എന്നത് ന്യായീകരിക്കാനാവില്ലെന്നും അവർ പറയുന്നു. എന്നാൽ എന്തുവന്നാലും ഇ 20 പെട്രോൾ രാജ്യവ്യാപകമായി നടപ്പാക്കുന്നതിൽ നിന്ന് പിന്നാക്കം പാേകില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.



0 Comments