കൊടുവള്ളി - പരസ്യമായി ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പ്രസ്ഥാനമെന്നറിയപ്പെടുന്ന വെല്‍ഫെയർ പാർട്ടിയുമായി സംഖ്യമുണ്ടാക്കിയ കൊടുവള്ളി നഗരസഭാ യു ഡി എഫ് കമ്മിറ്റിയുടെ നിലപാടില്‍ യു ഡി എഫ് അണികളില്‍ അമർഷം പുകയുന്നതായി സൂചന.കഴിഞ്ഞ വർഷം യു ഡി എഫ് പിന്തുണയില്‍ വാരിക്കുഴി താഴം വാർഡില്‍ വെല്‍ഫെയർ പാർട്ടി സ്ഥാനാർഥിയായി കെ കെ ഹരിദാസനും പറമ്ബത്ത് കാവ് വാർഡില്‍ എളങ്ങോട്ടില്‍ ഹസീനയും മത്സരിച്ചിരുന്നു. ഈ പോരാട്ടത്തില്‍ എളങ്ങോട്ടില്‍ ഹസീനയാണ് വിജയിച്ചത്. അന്ന് യു ഡി എഫ് വിജയിക്കുകയും വെള്ളറ അബ്ദുവിന്റെ നേതൃത്വത്തില്‍ യു ഡി എഫ് ഭരണ സമിതി നിലവില്‍ വരികയും ചെയ്തു.
ഈ ഭരണ സമിതിയെ വെല്‍ഫെയർ പാർട്ടി മെമ്ബർ പിന്തുണക്കുകയും പ്രത്യുപകാരമായി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയില്‍ അംഗമാക്കുകയും ചെയ്തു. ഇത്തവണ വെല്‍ഫെയർ പാർട്ടി മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ കരൂഞ്ഞിയും പറമ്ബത്ത് കാവും നല്‍കുകയും മൂന്നാമതായി അവശ്യപ്പെട്ട കരുവമ്ബൊയില്‍ സുന്നി വോട്ടുകള്‍ അധികമുള്ള പ്രദേശമായതിനാല്‍ തരാനാകില്ലെന്നറിയിക്കുകയും ചെയ്തു.
ഡിവിഷൻ 27 പറമ്ബത്ത് കാവില്‍ നിലവിലെ വെല്‍ഫെയർ പാർട്ടി കൗണ്‍സിലർ എളങ്ങോട്ടില്‍ ഹസീനയെ രംഗത്തിറക്കുകയും ചെയ്തു. ഡിവിഷൻ 21 കരൂഞ്ഞി ഡിവിഷനില്‍ നദീറ ഷൗക്കത്തിനെയാണ് വെല്‍ഫെയർ പാർട്ടി മത്സരിപ്പിക്കുന്നത്.
ഈ മാസം 19ന് കൊടുവള്ളിയില്‍ നടന്ന യു ഡി എഫ് കണ്‍വെൻഷനില്‍ പാണക്കാട് റശീദലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. തുടർന്ന് വാർഡ്തല കണ്‍വൻഷനുകളിലും പ്രചാരണ പരിപാടികളിലും യു ഡി എഫ് ഭാരവാഹികള്‍ പങ്കെടുത്തു വരികയുമാണ്. ഈ സാഹചര്യത്തിലാണ് ജമാഅത്തെഇസ്‌ലാമിയുമായി പരസ്യമായി കൂട്ടുകെട്ടുണ്ടാക്കിയ നിലപാടില്‍ യു ഡി എഫിലെ ഇ കെ വിഭാഗം സുന്നികള്‍ പ്രതിഷേധവുമായി നേത്യത്വത്തെ സമീപിച്ചത്.
അതേസമയം, സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും വെല്‍ഫെയർ പാർട്ടിയുമായി ധാരണ വേണ്ടെന്നാണ് നേതൃത്വം നിർദേശം നല്‍കിയതെന്നും പ്രാദേശിക തലങ്ങളില്‍ നേതൃത്വം വിലക്കേർപ്പെടുത്താത്തതിനാലാണ് കൊടുവള്ളി നഗരസഭയിലും ഓമശ്ശേരി ഗ്രാമ പഞ്ചായത്തിലും വെല്‍ഫെയർ പാർട്ടിക്ക് സീറ്റ് നല്‍കി മത്സരിക്കുന്നതെന്നും ഉന്നത യു ഡി എഫ് നേതാവ് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം കോഴിക്കോട് പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ സംസ്ഥാനത്ത് ഒരിടത്തും യു ഡി എഫ് -വെല്‍ഫെയർ പാർട്ടി കൂട്ടുകെട്ടില്ലെന്നാണ് ഡി സി സി പ്രസിഡന്റ്പ്രവീണ്‍ കുമാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നത്.



0 Comments