കോഴിക്കോട്: അറബിക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങിയതും തുടര്‍ന്ന് എണ്ണയും കാല്‍സ്യം കാര്‍ബേഡ് പോലുള്ള രാസവസ്തുക്കള്‍ കടലില്‍ കലര്‍ന്നെന്ന ആശങ്കയും ഒപ്പം കനത്ത മഴകൂടി ആയതോടെ കേരളത്തില്‍ മത്സ്യം കിട്ടാനില്ല. ഉള്ളതിനാകട്ടെ തീവിലയും. കടലില്‍നിന്നുള്ള മത്സ്യത്തിന് പ്രശ്‌നമില്ലെന്ന് സംസ്ഥാന സര്‍ക്കാരും ഫിഷറീസ് അധികൃതരും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കടല്‍ മത്സ്യത്തെ ജനങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്.
പുഴയില്‍നിന്നും ഫാമില്‍നിന്നുമുള്ള കരിമീന്‍, തിലോപ്പി, വാള തുടങ്ങിയവ വിപണിയില്‍ ലഭ്യമായിത്തുടങ്ങി. ആവശ്യക്കാര്‍ ഏറിയതോടെ ഇവയ്ക്കും വില ഉയര്‍ന്നു. കപ്പല്‍ മുങ്ങിയതോടെ തീരക്കടലില്‍ മത്സ്യബന്ധനത്തിന് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മധ്യകേരളത്തിലെ പല തീരങ്ങളിലും ഏറെക്കുറെ മത്സ്യബന്ധനം നിലച്ച മട്ടു തന്നെയാണ്. കനത്ത കാറ്റും മഴയും കാരണം ദിവസങ്ങള്‍ക്കു മുമ്പുതന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ജൂണ്‍ 9 മുതല്‍ ട്രോളിങ്ങ് നിരോധനവും വരുന്നതോടെ മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതല്‍ ദുരിതമാവാനാണ് സാധ്യത.
ജനങ്ങള്‍ മീന്‍ വാങ്ങാന്‍ മടിച്ചതോടെ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുള്ള മത്സ്യമാണ് വില്‍പന നടത്തുന്നതെന്നും കേരള തീരത്തുനിന്നുള്ളത് അല്ലെന്നും അവകാശപ്പെട്ട് കച്ചവടക്കാരും വിപണനം സജീവമാക്കി. ഇതോടെ വിപണിയില്‍ മത്സ്യത്തിന് പൊന്നും വിലയായി.
നെയ്മീന്‍, ആവോലി തുടങ്ങിയവയ്ക്ക് ആയിരം രൂപയ്ക്ക് അടുത്തായിരുന്നു നേരത്തെ തന്നെ വിലയെങ്കില്‍ കേര, ചൂര തുടങ്ങിയവയ്ക്കും വലിയ വില തന്നെ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ മത്തിക്കും അയലക്കും വില കുതിക്കുകയാണ്. കിലോയ്ക്ക് 360 മുതല്‍ 400 രൂപ വരെയാണ് അയലക്കും മത്തിക്കും വില. മാന്തള്‍ മീനിന് ഇന്നലെ 560 രൂപയും ചെറുമീന്‍ ആയ വേളൂരിക്ക് കിലോ 400 രൂപയുമായി ഉയര്‍ന്നു.
മീനിന് കുത്തനെ വില കൂടിയതോടെ ആളുകള്‍ കോഴി ഇറച്ചിയെ ആശ്രയിക്കാന്‍ തുടങ്ങി. ഇതോടെ ചിക്കനും പൊന്നും വിലയായി. കിലോയ്ക്ക് 230 രൂപയായി ഉയര്‍ന്നു. മാത്രമല്ല കോഴിമുട്ടയും കുതിച്ചു കയറി. 5 രൂപയുള്ള കോഴിമുട്ടയ്ക്ക് 7 രൂപയും 7.50 രൂപയുമാണ് ഇപ്പോഴത്തെ വില. തക്കാളിയും സവാളയും ഇതിനൊപ്പം കുതിക്കുന്നുണ്ട്. ബാക്കിയുള്ള പച്ചക്കറികള്‍ക്കും വരും ദിവസങ്ങളില്‍ വില കൂടാനാണ് സാധ്യത.
0 Comments