കൊടുവള്ളി: നഗരസഭാ ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സിലെ കെട്ടിടങ്ങളില്‍ വൈദ്യുതി ബന്ധം വിഛേദിച്ച നടപടി പ്രതിഷേധാര്‍ഹവും മനുഷ്യാവകാശ ലംഘനവുമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ലക്ഷങ്ങള്‍ വിലപിടിപ്പുള്ള മരുന്നുകള്‍ സൂക്ഷിക്കുന്ന മെഡിക്കല്‍ ഷോപ്പ്, ഹോട്ടല്‍, ബേക്കറി എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ഒരു ദിവസത്തെ സമയം മാത്രം നല്‍കിയാണ് വൈദ്യുതി ബന്ധം വിഛേദിച്ചത്. ഇതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടായത്.
കെട്ടിടം പൊളിച്ച് പണിയുന്നതിനും നിലവിലെ കച്ചവടക്കാര്‍ക്ക് പുതിയ കെട്ടിടത്തിലും മുറികള്‍ നല്‍കാമെന്നും നഗരസഭാ ഭരണസമിതി തീരുമാനമെടുത്തിരുന്നു. എന്നാല്‍ നിലവിലെ കച്ചവടക്കാര്‍ക്ക് കടമുറികള്‍ നല്‍കുന്നതിന് തീരുമാനിച്ചിട്ടില്ലെന്നാണ് പിന്നീട് നഗരസഭാ അധികൃതര്‍ പറഞ്ഞത്. ഇതോടെയാണ് കൃത്യമായ പുരധിവാസ പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ താമരശ്ശേരി മുന്‍സിഫ് കോടതിയിലും ഹൈക്കോടതിയും ഹര്‍ജികള്‍ നല്‍കിയത്. രണ്ടു കോടതിയിലുമായി ആറ് വ്യാപാരികളാണ് കോടതിയെ സമീപിച്ചത്. കെട്ടിടത്തില്‍ നിലവിലെ സ്ഥിതി തുടരണമെന്ന ഹൈക്കോടതിയിലെയും താമരശേരി കോടതിയിലെയും വിധി നിലനില്‍ക്കുമ്പോഴാണ് ഉപജീവനത്തിനായി കച്ചവടം ചെയ്യുന്ന വ്യാപാരികളെ പെരുവഴിയിലാക്കിയുള്ള നഗരസഭയുടെ നടപടി. സ്‌കൂള്‍ തുറക്കുന്ന സമയത്തെ വലിയ കച്ചവട സാധ്യതയാണ് വ്യാപാരികള്‍ നഷ്ടമായത്. ഹൈക്കോടതിയില്‍ കേസ് നല്‍കിയ മൂന്ന് കച്ചവടക്കാരുടെ വൈദ്യുതി ബന്ധം മാത്രമാണ് വിഛേദിക്കാതിരുന്നത്. മറ്റുള്ള എല്ലാ കടമുറികളുടെയും കണക്ഷന്‍ വിഛേദിച്ചു. ലക്ഷങ്ങള്‍ വിലയുള്ള സാധനങ്ങള്‍ വിറ്റഴിക്കാനുള്ള സമയം പോലും നല്‍കാതെയാണ് കെഎസ്ഇബി അധികൃതരെ ഉപയോഗിച്ച് നഗരസഭ മനുഷ്യത്വരഹിതമായ നടപടി സ്വീകരിച്ചത്.
വിദഗ്ദ പഠനം നടത്താതെ വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക്കിലെ ചില അധ്യാപക നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് കെട്ടിടം അപകടാവസ്ഥയിലാണെന്നും പൊളിച്ചുപണിയണമെന്നും നഗരസഭ തീരുമാനിച്ചത്. കെട്ടിടം പൊളിക്കേണ്ട ആവശ്യമുണ്ടോയെന്ന കാര്യത്തില്‍ വിശദമായ പഠനം നടത്തണം. കോടതി വിലക്ക് നിലനില്‍ക്കെ വൈദ്യുതി വിഛേദിച്ചതില്‍ ആവശ്യമായ നിയമ നടപടി സ്വീകരിക്കുമെന്നും വിഛേദിച്ച വൈദ്യുതി ബന്ധം ഉടന്‍ പുനസ്ഥാപിക്കണമെന്നും വ്യാപാരി വ്യവസായി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് ചേർന്ന അടിയന്തിര യോഗത്തിൽ പ്രസിഡൻ്റ് പി ടി എ ലത്തീഫ് അധ്യക്ഷത വഹിച്ചു. ടി പി അർഷാദ്, എം വി വാസു, ഷമീർ ആപ്പിൾ, ഫൈസൽ മലബാർ, ഉവൈസ് ചക്രവർത്തി, പി വി പ്രമോദ് എന്നിവർ സംസാരിച്ചു.
0 Comments