LATEST

6/recent/ticker-posts

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 17 സീറ്റോടെ എല്‍ഡിഎഫിന് നേട്ടം; യുഡിഎഫിന് 12, സീറ്റില്ലാതെ ബിജെപി



തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്ക് നേട്ടം.തിരഞ്ഞെടുപ്പ് നടന്ന 28 വാർഡുകളില്‍ 17 എണ്ണത്തില്‍ എല്‍ഡിഎഫ് വിജയിച്ചു. 12 ഇടത്ത് യുഡിഎഫ് മുന്നേറ്റമുണ്ടാക്കി. ബിജെപിയ്ക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. ഒരു സീറ്റില്‍ എസ്ഡിപിഐ വിജയിച്ചു. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലേയ്ക്കായിരുന്നു ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ കാസർകോട് ജില്ലയിലെ രണ്ട് വാർഡുകളില്‍ നേരത്തെ എതിരാളികളില്ലാത്തതിനാല്‍ എല്‍ഡിഎഫ് വിജയിച്ചിരുന്നു. ബാക്കി 28 വാർഡുകളിലേയ്ക്കായിരുന്നു തിരഞ്ഞെടുപ്പ്.

തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീവരാഹം വാർഡിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഐഎം സിറ്റിങ് സീറ്റ് നിലനിർത്തി. സിപിഐഎമ്മിലെ വി ഹരികുമാർ ബിജെപിയിലെ മിനിയെ 12 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പഞ്ചായത്തിലെ പുലിപ്പാറ വാർഡില്‍ എസ്ഡിപിഐ നേടിയ വിജയമാണ് ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായത്. യുഡിഎഫിൻ്റെ സിറ്റിങ്ങ് സീറ്റിലായിരുന്നു എസ്ഡിപിഐ സ്ഥാനാർത്ഥിയായ മുജീബ് പുലിപ്പാറ 226 വോട്ടിന് വിജയിച്ചത്.

തിരുവനന്തപുരം പൂവച്ചല്‍ പഞ്ചായത്തിലെ പുളിങ്കോട് വാർഡിലും സിറ്റിങ്ങ് സീറ്റില്‍ യുഡിഎഫിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. എല്‍ഡിഎഫ് സ്ഥാനാർഥി സൈദ് സബർമതിയാണ് ഇവിടെ അട്ടിമറി വിജയം നേടിയത്. യുഡിഎഫ് പഞ്ചായത്ത് അംഗം രാജിവച്ച ഒഴിവിലായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. തിരുവനന്തപുരം കരുംകുളം പഞ്ചായത്തിലെ കൊച്ചുപള്ളി വാർഡില്‍ യുഡിഎഫിന് വിജയം. സേവ്യർ ജെരോണ്‍ 269 വോട്ടിനാണ് ഇവിടെ വിജയിച്ചത്. എല്‍ഡിഎഫിൻ്റെ സിറ്റിങ്ങ് സീറ്റ് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.ആലപ്പുഴ മുട്ടാ‍ർ‌ പഞ്ചായത്തിലെ മിത്രക്കരി ഈസ്റ്റ് വാർഡിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. 15 വോട്ടിനായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം. കാവാലം പഞ്ചായത്തിലെ പാലോടം വാർഡില്‍ എല്‍ഡിഎഫിന് വിജയം. എല്‍ഡിഎഫിലെ മംഗളാനന്ദനാണ് ഇവിടെ വിജയിച്ചത്. 171 വോട്ടിനായിരുന്നു എല്‍ഡിഎഫ് സ്ഥാനാർ‌ത്ഥിയുടെ വിജയം.

കൊല്ലം ജില്ലയിലെ കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ കല്ലുവാതുക്കല്‍ ഡിവിഷൻ എല്‍ഡിഎഫ് നിലനിർത്തി. സിറ്റിങ് സീറ്റില്‍ സിപിഐയിലെ മഞ്ജു സാം 193 വോട്ടുകള്‍ക്കാണ് വിജയിച്ചത്. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചല്‍ ഡിവിഷനിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ കൊട്ടറ ഡിവിഷൻ എല്‍ഡിഎഫ് നിലനിർത്തി. സിപിഐഎമ്മിലെ വത്സമ്മ 900 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്.

ഇടമുളയ്ക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ പടിഞ്ഞാറ്റിൻകര വാ‍ർഡ് യുഡിഎഫ് നിലനിർത്തി. കോണ്‍ഗ്രസിലെ ഷീജ ദിലീപ് 24 വോട്ടിനാണ് ഇവിടെ വിജയിച്ചത്. ക്ലാപ്പന ഗ്രാമപ്പഞ്ചായത്തിലെ പ്രയാർ തെക്ക് ബി വാ‍ർഡ് എല്‍ഡിഎഫ് നിലനിർത്തി. സിറ്റിങ് സീറ്റില്‍ സിപിഐഎമ്മിലെ ജയാദേവി 277 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കുലശേഖരപുരം ഗ്രാമപ്പഞ്ചായത്തിലെ കൊച്ചുമാംമൂട് വാർഡില്‍ എല്‍ഡിഎഫിന് വിജയം. എല്‍ഡിഎഫ് ഇവിടെ സിറ്റിങ്ങ് സീറ്റ് നിലനിർത്തി. എല്‍‍ഡിഎഫിൻ്റെ പി സുരജാ ശിശുപാലൻ 595 വോട്ടിനാണ് വിജയിച്ചത്.

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നഗരസഭയിലെ 13-ാം വാർഡിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. യുഡിഫ് സ്ഥാനാർത്ഥി മേരിക്കുട്ടി ചാക്കോ 65 വോട്ടിനാണ് ഇവിടെ വിജയിച്ചത്. അതേ സമയം പായിപ്ര പഞ്ചായത്തിലെ 10-ാം വാർഡ് എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർഥി സുജാത ജോണ്‍ 162 വോട്ടിനാണ് ജയിച്ചത്. കോതമംഗലം പൈങ്ങോട്ടൂർ പഞ്ചായത്ത് പത്താം വാർഡില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി അമല്‍ രാജ് 461 വോട്ട് നേടി വിജയിച്ചു. യുഡിഎഫിലെ ബിജി സജിയെ 166 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. പെരുമ്ബാവൂർ അശമന്നൂർ പഞ്ചായത്തിലെ 10-ാം വാ‍ർഡിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അട്ടിമറി വിജയം. 40 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർത്ഥി എൻ എം നൗഷാദ്‌ വിജയിച്ചത്.കോട്ടയം രാമപുരം പഞ്ചായത്തിലെ ഏഴാം വാർഡ് യുഡിഎഫ് നിലനിർത്തി. കോണ്‍ഗ്രസ് സ്ഥാനാർത്ഥി രജിത റ്റി ആർ 235 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ വിജയിച്ചത്. വാർഡ് മെമ്ബറും പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന ഷൈനി സന്തോഷിനെ അയോഗ്യയാക്കിയതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞടുപ്പ് നടന്നത്. കോണ്‍ഗ്രസിനൊപ്പം നിന്ന ഷൈനി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലേക്ക് കൂറുമാറുകയായിരുന്നു. ഇവിടെ എല്‍ഡിഎഫിനെ പിന്നിലാക്കി ബിജെപി രണ്ടാമത് എത്തി.

ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ ദൈവം മേട് വാർഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ ഡി എഫിലെ ബീന ബിജു ഏഴു വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്. ഇതോടെ ഇരു മുന്നണികള്‍ക്കും ഒൻപത് സീറ്റ് വീതമായി. യുഡിഎഫ് ആണ് നിലവില്‍ പഞ്ചായത്ത് ഭരിക്കുന്നത്.

പത്തനംതിട്ട നഗരസഭ പതിനഞ്ചാം വാർഡിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. എല്‍ഡിഎഫ് സ്ഥാനാർഥി ബിജിമോള്‍ മാത്യു മൂന്ന് വോട്ടിനാണ് വിജയിച്ചത്. പുറമറ്റം പഞ്ചായത്തിലെ ഗാലക്സി വാർഡിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാർത്ഥി ശോഭിക ഗോപി 152 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അയിരൂർ ഗ്രാമപഞ്ചായത്ത് തടിയൂർ വാർഡിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. യുഡിഎഫ് സ്ഥാനാർത്ഥി പ്രീത ബി നായർ 106 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

തൃശ്ശൂ‍ർ ജില്ലയിലെ ചൊവ്വന്നൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. എല്‍ഡിഎഫ് വാർഡ് നിലനിർത്തുകയായിരുന്നു. 41 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാർത്ഥി ഷഹർബാൻ വിജയിച്ചത്.

പാലക്കാട് ജില്ലയിലെ മുണ്ടൂർ പഞ്ചായത്തിലെ കീഴ്പാടം വാർഡ് എല്‍.ഡി.എഫ് നിലനിർത്തി. സിപിഐഎമ്മിലെ പി ബി പ്രശോഭ് 346 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.കോഴിക്കോട് ജില്ലയിലെ പുറമേരി പഞ്ചായത്തിലെ കുഞ്ഞല്ലൂർ വാർഡില്‍ യുഡിഎഫിന് അട്ടിമറി വിജയം. യുഡിഎഫ് സ്ഥാനാർത്ഥി പുതിയോട്ടില്‍ അജയാണ് ഇവിടെ വിജയിച്ചത്. 20 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാർത്ഥി പരാജയപ്പെട്ടത്.

മലപ്പുറം ജില്ലയിലെ കരുളായി പഞ്ചായത്തിലെ ചക്കിട്ട മല വാർഡില്‍ യുഡിഎഫിന് വിജയം. യുഡിഎഫിലെ വിപിൻ കരുവാടൻ 397 വോട്ടിനാണ് സിറ്റിങ് സീറ്റില്‍ വിജയിച്ചത്. തിരുനാവായ പഞ്ചായത്തിലെ എടക്കുളം ഈസ്റ്റ് വാർഡിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. 260 വോട്ടിനായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ജബ്ബാർ ഉണ്ണിയാലുങ്കലിൻ്റെ വിജയം. എല്‍ഡിഎഫിൻ്റെ സിറ്റിങ് വാർഡിലാണ് യുഡിഎഫ് വിജയം. എല്‍ഡിഎഫ് മെമ്ബർ അയോഗ്യനാക്കപ്പെട്ടതിനെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. സിറ്റിംഗ് സീറ്റില്‍ ഇവിടെ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേയ്ക്ക് പോയി. എസ്ഡിപിഐ ആണ് ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത്.

കണ്ണൂർ ജില്ലിയിലെ പന്നിയന്നൂ‌ർ പഞ്ചായത്തിലെ താഴെചമ്ബാട് എല്‍ഡിഎഫിലെ ശരണ്യ സുരേന്ദ്രൻ വിജയിച്ചു. 499 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിലെ എംവി അബ്ദുള്ളയെയാണ് പരാജയപ്പെടുത്തിയത്. കാസർകോട് ജില്ലിയിലെ കോഡോം-ബേലൂർ പഞ്ചായത്തിലെ അയരോട്ട് എല്‍ഡിഎഫിലെ സൂര്യ ഗോപാലൻ വിജയിച്ചു. മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന് വാർഡില്‍ എല്‍ഡിഎഫിലെ ഒ നിഷയും കയ്യൂർ-ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാർഡില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി കെ സുകുമാരനും നേരത്തെ എതിരില്ലാതെ വിജയിച്ചിരുന്നു.

Post a Comment

0 Comments