നാടെങ്ങും നബിദിനാഘോഷ നിറവിൽ മുഴുകുമ്പോൾ, ആഘോഷ പരിപാടികൾക്കിടയിൽ വിതരണം ചെയ്യപ്പെടുന്ന വ്യാജ ജ്യൂസുകൾക്കും കൃത്രിമ ലഘുഭക്ഷണങ്ങൾക്കുമെതിരെ മുന്നറിയിപ്പുമായി ആരോഗ്യ രംഗത്തെ വിദഗ്ദ്ധരും പ്രദേശവാസികളും.
ഹരിത പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് മാലിന്യ മുക്തമായി പരിപാടികൾ സംഘടിപ്പിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും, ഇത്തരം പാനീയങ്ങൾ ശരീരത്തിലുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ വലിയ ആശങ്കയ്ക്കാണ് വഴിവെക്കുന്നത്.
മാമ്പഴത്തിന്റെയോ ആപ്പിളിൻ്റെയോ യാതൊരു ഒരംശം പോലുമില്ലാതെ കേവലം രാസപദാർത്ഥങ്ങളും ഫ്ലേവറുകളും മാത്രം ചേർത്ത് നിർമ്മിക്കുന്ന കൃത്രിമ ജ്യൂസുകളാണ് ആഘോഷങ്ങളിലെ പ്രധാന താരം. വലിയ വിലക്കുറവിൽ ആകർഷകമായ വർണ്ണങ്ങളിൽ എത്തുന്ന ഇവ വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരും വാങ്ങിക്കുടിക്കുകയാണ്.
സാധാരണ ദിവസങ്ങളിൽ വിറ്റഴിക്കപ്പെടുന്നതിനേക്കാൾ 17 ഇരട്ടിയോളം ഇത്തരം പാനീയങ്ങളാണ് നബിദിനത്തോടനുബന്ധിച്ച് വിറ്റഴിക്കപ്പെടുന്നത്. ശുദ്ധജലത്തിന്റെ ലഭ്യതക്കുറവ് പോലുമുള്ള പ്രയാസങ്ങൾ മറികടന്ന് കമ്പനികൾ യുദ്ധകാലാടിസ്ഥാനത്തിലാണ് ഇത്തരം വ്യാജ ഡ്രിങ്കുകൾ നിർമ്മിച്ച് വിപണിയിലെത്തിക്കുന്നത്.
റാലികളിലും മീലാദ് സമ്മേളനങ്ങളിലും പങ്കെടുക്കുന്ന കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഇത്തരം രാസപാനീയങ്ങളും ബോട്ടിലുകളും വാങ്ങിച്ചു നൽകുന്നത് തടയാൻ മഹല്ല് നേതൃത്വങ്ങൾ മുന്നോട്ടുവരണമെന്നാണ് പ്രധാന ആവശ്യം. ഫ്രൈഡ് ഐറ്റങ്ങളും മൈദയും പഞ്ചസാരയും മാത്രം അടങ്ങിയ പോഷകഗുണമില്ലാത്ത ബിസ്ക്കറ്റുകളും വിതരണം ചെയ്യുന്നത് ഒഴിവാക്കേണ്ടതുണ്ട്.
ഇത്തരം ലഹരിസമാനമായ രാസപാനീയങ്ങളും അനാരോഗ്യകരമായ ഭക്ഷണങ്ങളും പൂർണ്ണമായും ഒഴിവാക്കാനുള്ള തീരുമാനങ്ങൾ കൈക്കൊള്ളാൻ മഹല്ല് ഭാരവാഹികൾ ഇനിയും വൈകരുതെന്നും നിർദ്ദേശമുയരുന്നു.



0 Comments